ശിശുവായിരിക്കെ ഉയര്‍ന്ന അനുഗ്രഹവാക്കുകള്‍
അന്‍വര്‍ അബൂബക്കര്‍
Last Update 27 August 2025, 4 Rabiʻ I, 1447 AH
ചോദ്യം: ജനിച്ചുവീണ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ‘ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രെയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അല്ലാഹു എന്നോട് അനുശാസിച്ചിരിക്കുന്നു’ എന്ന് പ്രഖ്യാപിച്ച പ്രവാചകന്‍ ആരാണ്?
ഉത്തരം: ഈസാ നബി(അലൈഹിസ്സലാം)
പരിശുദ്ധ ക്വുആന്‍ സൂറഃ മര്‍യമിലൂടെ വിവരിക്കുന്ന അത്യന്തം അത്ഭുതകരമായ ഒരു സംഭവമാണ് തൊട്ടിലില്‍ വെച്ച് കുഞ്ഞായിരിക്കെ തന്നെ ഈസാ നബി (അലൈഹിസ്സലാം) സംസാരിച്ചത്. അവിടെ മഹാനായ ഈസാ നബി(അലൈഹിസ്സലാം) പറഞ്ഞ ഒരു പ്രസ്താവന ഇങ്ങനെ കാണാം: “ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗ്രഹീതനാക്കിയിരിക്കുന്നു; ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രെയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അല്ലാഹു എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.” (മര്‍യം 31)
പ്രവാചകന്മാരുടെ ജീവിതം തന്നെ മനുഷ്യര്‍ക്ക് അനുഗ്രഹവും മാര്‍ഗ്ഗദര്‍ശനവുമാണെന്ന് കാണിക്കുന്ന അപൂര്‍വമായ ഉദാഹരണമാണ് ഇത്. അവരുടെ സാന്നിധ്യം ലോകത്തിന് കരുണയും ജ്ഞാനവും ആത്മീയ ഉണര്‍വും സമ്മാനിച്ചു. അതുകൊണ്ടുതന്നെ പ്രവാചകന്മാരുടെ ജീവിതം സാധാരണ ജീവിതമല്ല, മറിച്ച് മറ്റുള്ളവരുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്ന ഒരു അനുഗ്രഹമാണ്. ഈസാ നബി(അലൈഹിസ്സലാം)യുടെ പറയപ്പെട്ട പ്രസ്താവനയില്‍ ആദ്യം സൂചിപ്പിക്കുന്നത്, എവിടെയായാലും മനുഷ്യര്‍ക്കു നന്മ പകരുന്ന ഒരു അനുഗ്രഹീതനായിത്തീരുന്നതിന്റെ പ്രാധാന്യമാണ്. അനുഗ്രഹീതന്‍ എന്നത്, തന്റെ സാന്നിധ്യത്തിലൂടെ നല്ലത് പകരുന്നവന്‍, ദോഷം തടയുന്നവന്‍, സമൂഹത്തിന് ഉപകാരം ചെയ്യുന്നതിന് ഇടയാകുന്നവന്‍ എന്ന അര്‍ത്ഥത്തിലാണ്. പ്രവാചകന്മാരെ പോലെ ഓരോ മുസ്‍ലിമും തങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്ക് നല്ലതിന്റെ കാരണമായിത്തീര്‍ക്കണം. സ്വന്തം വീടിനുള്ളിലും, സമൂഹത്തിനിടയിലും, ജോലി ചെയ്യുന്ന ഇടങ്ങളിലും ഒരാളുടെ സാന്നിധ്യം കരുണ, സഹകരണം, സമാധാനം എന്നിവയായി മാറുന്നുവെങ്കില്‍ അതാണ് യഥാര്‍ത്ഥ അനുഗ്രഹം.
ഇതോടൊപ്പം, ആരാധനയും സാമൂഹിക ഉത്തരവാദിത്വവും ഒരുമിച്ച് പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഈ സൂക്തത്തില്‍ കാണുന്നുണ്ട്. നമസ്കാരം മനുഷ്യനെ അല്ലാഹുവിനോടു ബന്ധിപ്പിക്കുന്ന ആരാധനയാണ്. അത് ആത്മാവിനെ ശുദ്ധീകരിക്കുകയും, തെറ്റുകളില്‍ നിന്ന് രക്ഷിക്കുകയും, വിനയം വളര്‍ത്തുകയും ചെയ്യുന്നു. അതേ സമയം സകാത്ത് സമ്പത്തിന്റെ ഒരു ഭാഗം അര്‍ഹതയുളള ആവശ്യക്കാരന് പങ്കുവെക്കാന്‍ നിര്‍ബന്ധിക്കുന്ന സാമൂഹിക ഉത്തരവാദിത്വമാണ്. സകാത്തിലൂടെ ദരിദ്രരുടെ അവകാശം ഉറപ്പാകുകയും, സമ്പന്ന-ദരിദ്ര വ്യത്യാസം കുറയുകയും ചെയ്യുന്നു. ഇതിലൂടെ മതം വ്യക്തിപരമായ ആരാധനയില്‍ ഒതുങ്ങുന്നില്ലെന്നും, സമൂഹത്തിനോടുള്ള കരുണയും പങ്കുവെക്കലും അതിന്റെ അവിഭാജ്യഘടകമാണെന്നും വ്യക്തമാവുന്നു.
അവസാനമായി, “ഞാന്‍ ജീവിക്കുന്ന കാലം മുഴുവന്‍” എന്ന ഭാഗം, ആരാധനയും തന്റെ ഉത്തരവാദിത്വങ്ങളും ജീവിതം മുഴുവന്‍ തുടരണമെന്ന് വ്യക്തമാക്കുന്നു. വിശ്വാസിയുടെ ജീവിതം ചില നിമിഷങ്ങളിലെ മതാചാരങ്ങളില്‍ ഒതുങ്ങേണ്ടതല്ല; ജനനം മുതല്‍ മരണംവരെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അല്ലാഹുവിനുളള ആരാധനയും സമൂഹത്തിനോടുള്ള കരുണയും നിലനില്ക്കണം. ഇന്നത്തെ മുസ്ലിം സമൂഹത്തിന് ഇത് ഒരു ശക്തമായ സന്ദേശമാണ്. നമ്മുടെ ജീവിതത്തെ സ്ഥിരമായി നമസ്കാരത്തോടും സക്കാത്തിനോടും ബന്ധിപ്പിക്കുകയും, എവിടെയായാലും മറ്റുള്ളവര്‍ക്ക് അനുഗ്രഹമാകുന്ന രീതിയില്‍ ജീവിക്കുകയും ചെയ്യുക. ഇതാണ് ഈസാ നബി (അലൈഹിസ്സാലാം)യുടെ പ്രസ്താവന നമ്മെ പഠിപ്പിക്കുന്ന മഹത്തായ പാഠം.
