നബിﷺയെ നരപ്പിച്ച സൂറത്തുകളുടെ സന്ദേശം
അന്‍വര്‍ അബൂബക്കര്‍
Last Update 23 April 2026, 6 Dhu al-Qi'dah, 1447 AH
ചോദ്യം: മുഹമ്മദ് നബിﷺയോട് അബൂബക്കര്‍(റളിയല്ലാഹു അന്‍ഹു) ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങേക്ക് നര ബാധിച്ചിരിക്കുന്നുവല്ലോ. എന്നെ ഈ സൂറഃത്തും പിന്നെ സൂറഃ അല്‍വാഖിഅഃ, അല്‍മുര്‍സലാത്ത്, അന്നബഅ്, അത്തക്‍വീര്‍ എന്നീ സൂറഃത്തുകളുമാണ് നരപ്പിച്ചത്. ഇവിടെ നബിﷺ ആദ്യം പറഞ്ഞ സൂറഃത്ത് ഏതാണ്?
ഉത്തരം: സൂറഃത്തു ഹൂദ്
മുഹമ്മദ് നബിﷺയോട് അബൂബക്കര്‍ (റളിയല്ലാഹു അന്‍ഹു) ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങേക്ക് നര ബാധിച്ചിരിക്കുന്നുവല്ലോ. എന്നെ സൂറഃത്തു ഹൂദും പിന്നെ അല്‍വാഖിഅഃ, അല്‍മുര്‍സലാത്ത്, അന്നബഅ്, അത്തക്‍വീര്‍ എന്നീ സൂറഃത്തുകളുമാണ് നരപ്പിച്ചത്. (തിര്‍മിദി, അല്‍ബാനി(റഹിമഹുല്ലാഹ്) സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്)
അല്ലാഹുവിന്റെ ഏകത്വം, പ്രവാചകദൗത്യത്തിന്റെ സത്യസന്ധത, മരണാനന്തരജീവിതത്തിന്റെ അനിവാര്യത, ഖിയാമത്ത് നാളിന്റെ യാഥാര്‍ഥ്യം; ഇവയെക്കുറിച്ചുള്ള അതിശക്തമായ പ്രബോധനങ്ങളും താക്കീതുകളും ഈ സൂറത്തുകളിലുണ്ട്. ഈ വചനങ്ങളുടെ ഗൗരവം ഹൃദയത്തില്‍ ഏറ്റവും ആഴത്തില്‍ ഉള്‍ക്കൊണ്ട വ്യക്തി പ്രവാചകന്‍ﷺ ആയിരുന്നു. അതിനാലാണ് ആ സന്ദേശഭാരത്തിന്റെ തീവ്രത തന്നെ തന്റെ ശരീരത്തിലും പ്രകടമായി, തന്റെ മുടികള്‍ക്ക് വേഗത്തില്‍ നരബാധിച്ചുപോയി എന്ന് അവിടുന്ന് പറഞ്ഞത്.
അല്ലാഹുവിനെ ഏറ്റവും അധികം ഭയപ്പെട്ടവനും, അവനോട് ഏറ്റവും ആഴത്തിലുള്ള ആത്മീയബന്ധം പുലര്‍ത്തിയവനും പ്രവാചകന്‍ﷺ ആയിരുന്നു എന്നതില്‍ സംശയമില്ല. ക്വുര്‍ആനിനെ ഒരു സാധാരണ പാരായണഗ്രന്ഥമായി അല്ല, അതിന്റെ ഓരോ വചനവും ഹൃദയത്തിലിറക്കി സൂക്ഷ്മതയോടെ ജീവിച്ച വ്യക്തിത്വമായിരുന്നു അവിടുന്ന്. അതുകൊണ്ടുതന്നെ ക്വുര്‍ആനിലെ ചില സൂറത്തുകള്‍ അവിടുത്തെ ശരീരത്തിലും ജീവിതത്തിലും സ്വാധീനം ചെലുത്തി. മുന്‍കാല ജനതകളുടെ നാശം, അവര്‍ക്കിറങ്ങിയ ശിക്ഷകള്‍, ഖിയാമത്ത് നാളിന്റെ ഭീകരാവസ്ഥകള്‍, മനുഷ്യനെ വിറപ്പിക്കുന്ന അന്ത്യനാളിന്റെ കാഴ്ചകള്‍, നശിച്ചുപോകുന്നവരുടെ അവസ്ഥ, ശിക്ഷിക്കപ്പെടുന്നവരുടെ ദുരന്തം; ഇവയെല്ലാം ഈ സൂറത്തുകളില്‍ അത്യന്തം ശക്തിയായി വരച്ചുകാട്ടപ്പെടുന്നു. അതോടൊപ്പം ചിലതില്‍ സ്ഥിരതയോടെ സത്യത്തില്‍ നിലനില്‍ക്കാനുള്ള കല്പനയും ഉണ്ട്. ഈ ദൈവിക സന്ദേശങ്ങള്‍ നബിﷺയുടെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ചു. സ്വന്തം കാര്യത്തില്‍ മാത്രമല്ല, തന്റെ ഉമ്മത്തിന് എന്ത് സംഭവിക്കും എന്ന കരുതലും ഭയവും അവിടുത്തെ മനസ്സില്‍ നിറഞ്ഞിരുന്നു. അതുകൊണ്ടാണ് ആ വചനങ്ങളുടെ ഭാരവും ഉത്തരവാദിത്തത്തിന്റെ ഗൗരവവും അവിടുത്തെ വേഗത്തില്‍ നരപ്പിച്ചതായി പറയപ്പെട്ടത്.
ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത് മറ്റൊരു മഹത്തായ സത്യമുണ്ട്: ക്വുര്‍ആനിനെ ശരിയായി അറിഞ്ഞവന്‍ നര ബാധിക്കപ്പെടാതെ ഇരിക്കുകയില്ല. എന്നാല്‍ എല്ലാവരുടെയും സ്വാധീനം ഒരുപോലെയാവില്ല. ആരൊക്കെയോ അതിനെ വായിച്ചു കടന്നുപോകും; മറ്റൊരാള്‍ അതിനെ ഹൃദയത്തില്‍ സ്വീകരിച്ച് ജീവതം മുഴുവന്‍ മാറ്റിമറിക്കാന്‍ കാരണമാക്കും. മുഹമ്മദ് നബിﷺയുടെ ജീവിതം അതിന്റെ പരമോന്നത ഉദാഹരണമാണ്.
അതുകൊണ്ട് ഈ ഹദീസ് നമ്മോടു ചോദിക്കുന്നത് ഒരു ഗൗരവമുള്ള ചോദ്യം തന്നെയാണ്: ക്വുര്‍ആന്‍ നബിﷺയെ നരപ്പിച്ചെങ്കില്‍, അതേ ക്വുര്‍ആന്‍ നമ്മെ എത്രത്തോളം സ്പര്‍ശിച്ചിട്ടുണ്ട്? നാം അതിനെ പാരായണം ചെയ്യുന്നുണ്ടാകാം; പക്ഷേ അതിന്റെ താക്കീതുകള്‍ നമ്മുടെ ഹൃദയത്തെ കുലുക്കുന്നുണ്ടോ, അതിന്റെ വാഗ്ദാനങ്ങള്‍ നമ്മുടെ ആത്മാവിനെ ഉണര്‍ത്തുന്നുണ്ടോ, അതിന്റെ കല്പനകള്‍ നമ്മുടെ ജീവിതത്തെ തിരുത്തുന്നുണ്ടോ? പ്രവാചകന്‍ﷺ ഖുര്‍ആനിനെ വാക്കുകളായി മാത്രമല്ല, ഉത്തരവാദിത്വമായി, ഭയമായി, കരുണയായി, ഉമ്മത്തിനായുള്ള വേദനയായി ഏറ്റുവാങ്ങി. അതുകൊണ്ടാണ് ആ വചനങ്ങളുടെ ഭാരവും അവിടുത്തെ ജീവിതത്തില്‍ പ്രതിഫലിച്ചത്. അതിനാല്‍ നമുക്കും ക്വുര്‍ആനിനോട് പുതിയൊരു ബന്ധം പുനര്‍നിര്‍മ്മിക്കാം; വായിക്കുന്ന ഒരു ഗ്രന്ഥമെന്നതിലുപരി, ജീവിതത്തെ ജാഗ്രതപ്പെടുത്തുന്ന ദൈവിക സന്ദേശമായി സ്വീകരിക്കാം. അപ്പോഴേ അതിന്റെ പ്രകാശം നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും തെളിഞ്ഞു കാണുകയുള്ളൂ.
