ജബല്‍ അര്‍റൂമാത്തിലെ അനുസരണത്തിന്റെ പാഠം

അന്‍വര്‍ അബൂബക്കര്‍

Last Update May 13, 2026, 25 Dhul-Qadah 1447 AH, 1447 AH

ചോദ്യം: ഉഹ്ദ് യുദ്ധത്തില്‍ ജബല്‍ അര്‍റൂമാത്തില്‍ നിലയുറപ്പിച്ച അമ്പെയ്‍ത്തുകാരുടെ നേതാവ് ആര്?

ഉത്തരം: അബ്‍ദുല്ലാഹ് ഇബ്നു ജുബൈര്‍ (റളിയല്ലാഹു അന്‍ഹു)

അബ്‍ദുല്ലാഹ് ഇബ്നു ജുബൈര്‍ (റളിയല്ലാഹു അന്‍ഹു) എന്ന മഹാനായ സ്വഹാബി ഇസ്‌ലാമിക ചരിത്രത്തില്‍ അനുസരണത്തിന്റെയും ദൃഢനിലപാടിന്റെയും പ്രതീകമായി ഓര്‍ക്കപ്പെടുന്ന വ്യക്തിയാണ്. ഉഹ്ദ് യുദ്ധത്തില്‍ അല്ലാഹുവിന്റെ പ്രവാചകന്‍ﷺ ജബല്‍ അര്‍റൂമാത്ത് എന്ന കുന്നിന് മുകളില്‍ അമ്പെയ്ത്തുകാരെ നിയോഗിച്ചപ്പോള്‍, അവരുടെ നേതാവായി അബ്ദുല്ലാഹ് ഇബ്നു ജുബൈര്‍(റളിയല്ലാഹു അന്‍ഹു)വിനെയാണ് തെരഞ്ഞെടുത്തത്. ഈ തിരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ ഇമാനും വിശ്വാസ്യതയും നേതൃപാടവവും വ്യക്തമാക്കുന്നതായിരുന്നു. യുദ്ധത്തിന്റെ ഗതി എങ്ങനെയായാലും ആ സ്ഥാനത്ത് ഉറച്ചുനില്‍ക്കണമെന്ന് പ്രവാചകന്‍ﷺ പ്രത്യേകമായി നിര്‍ദേശിച്ചിരുന്നു.

യുദ്ധത്തിന്റെ തുടക്കത്തില്‍ മുസ്ലിംകള്‍ക്ക് വ്യക്തമായ വിജയം ലഭിക്കുന്നതുപോലെ തോന്നി. ശത്രുസൈന്യം പിന്തിരിയാന്‍ തുടങ്ങി. ആ സമയത്ത് ചില അമ്പെയ്ത്തുകാര്‍ യുദ്ധഭൂമിയിലെ ഗ്വനീമത്ത് സമ്പത്ത് (യുദ്ധാര്‍ജ്ജിത സമ്പത്ത്) ശേഖരിക്കാന്‍ താഴേക്കിറങ്ങാന്‍ ആഗ്രഹിച്ചു. എന്നാല്‍ അബ്ദുല്ലാഹ് ഇബ്നു ജുബൈര്‍ (റളിയല്ലാഹു അന്‍ഹു) പ്രവാചകന്‍ (സ)യുടെ നിര്‍ദേശം ഓര്‍മ്മിപ്പിച്ച് അവരെ തടയാന്‍ ശ്രമിച്ചു. “അല്ലാഹുവിന്റെ പ്രവാചകന്‍ﷺ നല്‍കിയ കല്പന മറക്കരുത്” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ ഭൂരിഭാഗം ആളുകളും ആ നിര്‍ദേശം അവഗണിച്ച് കുന്നിറങ്ങി. വളരെ കുറച്ച് വിശ്വസ്തരോടൊപ്പം അബ്ദുല്ലാഹ് ഇബ്നു ജുബൈര്‍ മാത്രം തന്റെ സ്ഥാനത്ത് ഉറച്ചുനിന്നു.

അതിന്റെ പിന്നാലെ സംഭവിച്ചതാണ് ഉഹ്ദ് യുദ്ധത്തിലെ വലിയ തിരിച്ചടി. ശത്രുസേനയിലെ പ്രമുഖനായ ഖാലിദ് ബിന്‍ വലീദ് അന്ന് ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. കുന്ന് ശൂന്യമായത് കണ്ട അദ്ദേഹം പിന്നിലൂടെ ആക്രമണം നടത്തി. മുസ്ലിംകള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം ഉണ്ടായി. അനേകം സ്വഹാബികള്‍ ശഹീദായി. ഈ സംഭവത്തിലൂടെ അല്ലാഹു ഒരു മഹത്തായ പാഠം ലോകത്തിന് പഠിപ്പിച്ചു; മുഹമ്മദ് നബിﷺയുടെ കല്പന അനുസരിക്കുമ്പോഴാണ് വിജയം; അനുസരണക്കേട് സംഭവിക്കുമ്പോള്‍ സഹായം നഷ്ടപ്പെടാം.

അബ്ദുല്ലാഹ് ഇബ്നു ജുബൈര്‍ (റളിയല്ലാഹു അന്‍ഹു)വിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് സത്യവിശ്വാസി വിജയമോ പരാജയമോ കണക്കാക്കാതെ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും കല്പനയില്‍ ഉറച്ചുനില്‍ക്കണം എന്നതാണ്. ഭൂരിപക്ഷം ആളുകള്‍ മറ്റൊരു വഴിയിലേക്ക് പോയാലും സത്യം ഉപേക്ഷിക്കരുത്. ഒരു നേതാവിന്റെ മഹത്വം ജനപ്രീതിയില്‍ അല്ല; സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിലാണ്. അതുകൊണ്ടാണ് ചരിത്രം അബ്ദുല്ലാഹ് ഇബ്നു ജുബൈര്‍(റളിയല്ലാഹു അന്‍ഹു)വിനെ അനുസരണത്തിന്റെ നായകനായി ഓര്‍ക്കുന്നത്.

ഈ സംഭവത്തില്‍ നിന്നും ഇന്നത്തെ മുസ്ലിം സമൂഹവും വലിയൊരു പാഠം ഉള്‍ക്കൊള്ളണം. അല്ലാഹുവിന്റെ സഹായം എണ്ണംകൊണ്ടോ ശക്തികൊണ്ടോ ലഭിക്കുന്നതല്ല. അനുസരണം, തഖ്‍വ, സുന്നത്തിനോടുള്ള പ്രതിബദ്ധത എന്നിവയാണ് യഥാര്‍ഥ വിജയത്തിന്റെ കാരണം. പ്രവാചകന്‍ﷺയുടെ മാര്‍ഗം പിന്തുടരുന്ന ഒരു ചെറിയ സംഘം പോലും അല്ലാഹുവിന്റെ സഹായത്തോടെ വിജയിക്കും. എന്നാല്‍ സുന്നത്ത് ഉപേക്ഷിച്ച് സ്വന്തം ആഗ്രഹങ്ങള്‍ക്ക് പിന്നാലെ പോകുന്നവര്‍ക്ക് വിജയത്തിന്റെ ഉറപ്പ് ലഭിച്ചിട്ടില്ല.

ഈ നിയമം ഉഹ്ദ് യുദ്ധത്തോട് കൂടി അവസാനിച്ചിട്ടില്ല. ലോകാവസാനം വരെ അത് നിലനില്‍ക്കും. മുസ്ലിംകള്‍ പ്രവാചകന്‍ﷺയുടെ വഴിയില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ അല്ലാഹുവിന്റെ സഹായം അവരോടൊപ്പമുണ്ടാകും. പക്ഷേ ദീന്‍ അവഗണിക്കുകയും സുന്നത്ത് ഉപേക്ഷിക്കുകയും ചെയ്താല്‍ അപമാനവും പരാജയവും അവരെ തേടിയെത്തും. ജബല്‍ അര്‍റൂമാത്തില്‍ അബ്ദുല്ലാഹ് ഇബ്നു ജുബൈര്‍(റളിയല്ലാഹു അന്‍ഹു) ഉറച്ചുനിന്ന ആ ദൃഢതയും അനുസരണവും ഓരോ വിശ്വാസിയുടെയും ജീവിതത്തില്‍ നിലനില്‍ക്കേണ്ട മഹത്തായ മാതൃകയാണ്.

മുതനവ്വിആത്ത് : മറ്റു ലേഖനങ്ങൾ