മുഹമ്മദ് നബിﷺയുടെ നെഞ്ച് പിളര്‍ത്തപ്പെട്ട സംഭവം

അന്‍വര്‍ അബൂബക്കര്‍

Last Update 04 March 2026, 15 Ramadan, 1447 AH

ചോദ്യം: മുഹമ്മദ് നബിﷺ യുടെ നെഞ്ച് പിളര്‍ത്തപ്പെട്ട സംഭവം ചരിത്രത്തില്‍ എത്ര തവണ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്?

ഉത്തരം: രണ്ട് തവണ

മനുഷ്യചരിത്രത്തില്‍ മുഹമ്മദ് നബിﷺയുമായി ബന്ധപ്പെട്ട അതുല്യമായൊരു സംഭവം രണ്ടുതവണ നടന്നിട്ടുണ്ട്. അല്ലാഹു തന്റെ അന്തിമദൂതനായ മുഹമ്മദ് നബിﷺയുടെ ഹൃദയം പൂര്‍ണമായും വിമലീകരിക്കുന്നതിന് വേണ്ടി ശുദ്ധീകരിച്ച സംഭവം. ഇത് ഒരു അത്ഭുതകഥ മാത്രമല്ല; ഇത് പ്രവാചകത്വ ജീവിത്തിന്റെ ദൌത്യം ഏറ്റെടുക്കുന്നതിന് മുന്നോടിയായുളള കൃത്യമായ ഒരു തയ്യാറെടുപ്പായിരുന്നു. ആദ്യമായി ഈ സംഭവം നടക്കുന്നത് മുഹമ്മദ് നബിﷺയുടെ ചെറുപ്രായത്തില്‍ ഹലീമയുടെ കൂടെ താമസിക്കുന്ന കാലത്താണ്. പ്രവാചകന്റെ പ്രായം അന്ന് നാല് വയസ്സായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. മുഹമ്മദ് നബിﷺ മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ മലക്കുകളില്‍ പെട്ട ജിബ്‌രല്‍ (അലൈഹിസ്സലാം) ഇറങ്ങിവന്നു. ശേഷം മുഹമ്മദ് നബിﷺയെ പിടിക്കുകയും മലര്‍ത്തിക്കിടത്തുകയും അവിടുത്തെ നെഞ്ച് പിളര്‍ത്തി ഹൃദയം പുറത്തെടുത്തു. ആ ഹൃദയത്തില്‍ നിന്നും ഒരു കഷ്ണം പുറത്തേക്കെടുത്തിട്ട് ജിബ്‍രീല്‍(അലൈഹിസ്സലാം) പറഞ്ഞു: ഇതു നിന്നിലുള്ള പൈശാചിക അംശമാണ്. അതിന് ശേഷം ഒരു സ്വര്‍ണപാത്രത്തില്‍ സംസം വെള്ളം കൊണ്ടുവന്ന് കഴുകുകയും ആ പുറത്തെടുത്ത ഹൃദയം തല്‍സ്ഥാനത്ത് തിരിച്ചുവെവെക്കുകയും ചെയ്തു. ഇത് കണ്ട പ്രവാകന്റെ കൂടെ കളിച്ചിരുന്ന കുട്ടികള്‍ ഹലീമയുടെ അടുക്കലേക്ക് ഓടിച്ചെന്നു പറഞ്ഞു: ‘മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു.’ കുട്ടിയെ പരിപാലിക്കാന്‍ വേണ്ടി ഏറ്റെടുത്ത ഹലീമ പരിഭ്രാന്തയായി ഭയത്തോടെയും ആശങ്കയോടെയും അവിടേക്ക് ഓടിഎത്തി. ആ മഹതി കാണുന്നത് സുരക്ഷിതനായി അവിടെ നില്‍ക്കുന്ന മുഹമ്മദ് നബിﷺയെയാണ്. താന്‍ വളര്‍ത്തുന്ന ഈ കുട്ടിയുടെ നെഞ്ചില്‍ ആ സംഭവത്തിന്റെ അടയാളം ഉണ്ടായിരുന്നു. പിന്നീട് പ്രവാചകത്വത്തിന് ശേഷം തന്റെ അനുചരനായ അനസ്(റളിയല്ലാഹു അന്‍ഹു) പറയുന്നുണ്ട്: ‘മുഹമ്മദ് നബിﷺയുടെ നെഞ്ചത്ത് തുന്നിയ അടയാളം ഞാന്‍ കാണാറുണ്ടായിരുന്നു.’ (മുസ്‍ലിം, ഇമാം അഹ്‍മദിന്റെ മുസ്നദിലും ഈ സംഭവം വിവരിക്കുന്നുണ്ട്)

ഈ ഒരു സംഭവം അറിയിക്കുന്നത്, ഭാവിയില്‍ മനുഷ്യരാശിയെ നയിക്കേണ്ട ഒരു ഹൃദയം എല്ലാ വിധ ദുര്‍ബലതകളില്‍ നിന്നും സംരക്ഷിക്കപ്പെടണം എന്നുളളതാണ്. ചെറുപ്രായത്തില്‍ മുഹമ്മദ് നബിﷺയുടെ ഹൃദയത്തില്‍ നിന്നുംപൈശാചിക അംശം നീക്കം ചെയ്തു എന്ന് പറയുമ്പോള്‍, അതിനര്‍ത്ഥം അദ്ദേഹം അന്ന് പാപം ചെയ്ത സ്വഭാവം ഉളളവനായിരുന്നു എന്നതല്ല. മറിച്ച്, മനുഷ്യസ്വഭാവത്തിലെ സാധാരണ സ്വഭാവങ്ങളായ കോപവും, ദൗര്‍ബല്യം പോലെയുള്ള, പിശാച് സ്വാധീനിക്കാവുന്ന മനുഷ്യഘടകങ്ങള്‍, അതിനെ നീക്കം ചെയ്തു എന്നതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. മനുഷ്യരില്‍ ഓരോരുത്തര്‍ക്കും ഒരു “ഖരീന്‍” ഉണ്ട്, ആ പിശാചിലൂടെ പലനിലക്കുമുളള പൈശാചിക പ്രേരണകള്‍ മനുഷ്യനില്‍ ഉണ്ടാകുമെന്ന് മുഹമ്മദ് നബിﷺ പഠിപ്പിച്ചിട്ടുളളത് ശ്രദ്ധ്യേയമാണ്. പ്രവാചകനെ സംബന്ധിച്ചിടത്തോളം അല്ലാഹു അദ്ദേഹത്തിന് പ്രത്യേകമായ ഒരു സംരക്ഷണം നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് ഈ “പൈശാചികമായ അംശം” അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ടത്. പിശാചിന് യാതൊരു നിലക്കുമുളള സ്വാധീനം ഇല്ലാതാക്കുവാനുള്ള അല്ലാഹുവിന്റെ തീരുമാനത്തിന്റെ ഭാഗമായിരുന്നു ഇത്. അല്ലാഹു മുഹമ്മദ് നബിﷺയെ ചെറുപ്രായത്തില്‍ പാപത്തില്‍ നിന്നുള്ള ശുദ്ധീകരണം നടത്തി എന്നല്ല, പാപസാധ്യതയില്‍ നിന്നുള്ള പൂര്‍ണ്ണ സംരക്ഷണം നല്‍കി എന്നതാണ് ഇവിടെ മനസ്സിലാക്കേണ്ടത്.

ഇസ്‍ലാമിക വിശ്വാസ പ്രകാരം, എല്ലാ പ്രവാചകന്‍മാരും “ഇസ്വ്‌മത്ത്” എന്ന ദിവ്യസംരക്ഷണത്തിലാണുളളത്. അതായത് അവര്‍ ഒരിക്കലും പാപം ചെയ്യുകയില്ല. പരിശുദ്ധ ക്വുര്‍ആന്‍ മുഹമ്മദ് നബിﷺയെ കുറിച്ച് പറയുന്നു: “നിങ്ങളുടെ കൂട്ടുകാരന് വഴിപിഴച്ചിട്ടില്ല; അദ്ദേഹത്തിനു അബദ്ധം പിണഞ്ഞിട്ടുമില്ല. അദ്ദേഹം സ്വന്തം ഇച്ഛപ്രകാരം സംസാരിക്കുകയുമില്ല.” (നജ്മ് 2, 3) അതുകൊണ്ടുതന്നെ പൈശാചികമായ സ്വാധീനം പ്രവാചകന്റെ സംസാരത്തില്‍ കടന്നുവരികയില്ല. ഒരു ഡോക്ടര്‍ രോഗമില്ലാത്ത കുട്ടിക്ക് പോലും വാക്സിന്‍ കൊടുക്കാറുണ്ട്, അത് രോഗം ഉണ്ടായതുകൊണ്ടല്ല; രോഗം വരാതിരിക്കാനാണ്. അതുപോലെ, മുഹമ്മദ് നബിﷺയുടെ ഹൃദയത്തില്‍ നിന്ന് ആ “അംശം” നീക്കം ചെയ്യപ്പെട്ടത് അദ്ദേഹത്തില്‍ പാപം ഉണ്ടായതുകൊണ്ടല്ല; മറിച്ച് ശൈതാനിന് ഒരു വിഹിതവും അദ്ദേഹത്തില്‍ അവശേഷിക്കാതിരിക്കാനാണ്. ഇത് ഒരു ദൗത്യസജ്ജീകരണമായിട്ടാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ലോകത്തെ നയിക്കേണ്ട നേതാവിന് ഒരു ദുര്‍ബലതയുടെ വാതിലും തുറന്നുകിടക്കരുത്. അവിടുത്തെ ഹൃദയം മനുഷ്യപരിമിതികളില്‍ നിന്ന് പൂര്‍ണ്ണമായി സംരക്ഷിക്കപ്പെട്ടതായി അല്ലാഹു ലോകത്തോട് അറിയിച്ച നിമിഷം തന്നെയായിരുന്നു അത്.

മുഹമ്മദ് നബിﷺയുടെ ഹൃദയം പിളര്‍ത്തിയ രണ്ടാമത്തെ സംഭവം ഇസ്‌റാഅ്-മിഅ്‌റാജിന്റെ മഹത്തായ രാത്രിയിലാണ്. മുഹമ്മദ് നബിﷺ പറഞ്ഞതായി കാണാം: “ഞാന്‍ മക്കയിലായിരിക്കെ എന്റെ വീടിന്റെ മേല്‍ക്കൂര പിളര്‍ന്നു. അങ്ങനെ ജിബ്‌രീല്‍(അലൈഹിസ്സലാം) ഇറങ്ങി വന്ന് എന്റെ നെഞ്ച് പിളര്‍ത്തി. എന്നിട്ട് സംസം വെള്ളം കൊണ്ട് കഴുകി. അതിന് ശേഷം ഹൃദയത്തില്‍ ഈമാനും വിജ്ഞാനവും നിറക്കപ്പെട്ടു. സ്വര്‍ണത്തിന്റെ പാത്രം കൊണ്ട് വന്ന് എന്റെ ഹൃദയത്തിലേക്ക് ചൊരിഞ്ഞു. ശേഷം എന്റെ നെഞ്ച് മൂടിക്കെട്ടുകയും ചെയ്തു. അതിനുശേഷം എന്നെ എന്റെ കൈ പിടിച്ച് ഒന്നാനാകാശത്തേക്കു കൊണ്ടുപോയി” (ബുഖാരി, മുസ്‍ലിം)

ഇത് ഒരു സാധാരണ ശുദ്ധീകരണമല്ല. ആകാശയാത്രക്ക് മുമ്പുള്ള ആത്മീയ സജ്ജീകരണമാണ് ഇത്. മനുഷ്യന്റെ കണ്ണുകള്‍ കാണാത്ത ലോകങ്ങള്‍ കാണാന്‍, മലക്കുകളുമായി സംവദിക്കാന്‍, വാനലോകത്തിന് അപ്പുറം സിദ്‍റത്തുല്‍ മുന്‍തഹ വരെ ഉയരാന്‍, അതിനുവേണ്ടിയുളള ഒരു ഒരുക്കലായിരുന്നു ഈ രണ്ടാമത്തെ ഹൃദയം പിളര്‍ത്തലുമായി ബന്ധപ്പെട്ട സംഭവം.

ഈ രണ്ടു സംഭവങ്ങളും നമ്മെ പഠിപ്പിക്കുന്നത് വ്യക്തമാണ്: പ്രവാചകത്വം മനുഷ്യന് സ്വന്തമായി നേടാന്‍ കഴിയുന്ന ഒരു പദവി അല്ല; അത് അല്ലാഹു തിരഞ്ഞെടുക്കുകയും അവന്‍ നിയോഗിക്കുകയും ചെയ്യുന്ന ഒരു ദൗത്യമാണ്. ഇവിടെ ഒന്നാമതായി സംഭവിച്ച ഹൃദയം പിളര്‍ത്തല്‍ ശാരീരികമായി സംഭവിച്ച ഒരു അത്ഭുതം മത്രമല്ല, അത് വഹ്‌യിനെ സ്വീകരിക്കാനുള്ള ഒരു ദിവ്യ മുന്നൊരുക്കമാണ്. ആത്മീയ ശുദ്ധീകരണത്തിന്റെ ഒരു പ്രതീകം കൂടിയാണത്. ലോകത്തെ മാറ്റാന്‍ കടന്നുവരുന്ന ആ പ്രവാചകന്റെ ഹൃദയം ആദ്യമായി ശുദ്ധീകരിക്കുന്നത് ലോകത്തിന്റെ സ്രഷ്ടാവാണ് എന്നതുകൂടി ഇതോടൊപ്പം ചേര്‍ത്ത് നമ്മള്‍ മനസ്സിലാക്കണം.

പ്രവാചകത്വം എന്നത് ഒരു സന്ദേശവാഹകന്റെ പദവി മാത്രമല്ല; ആകാശത്തില്‍ നിന്നിറങ്ങുന്ന വചനങ്ങളെ ഭദ്രമായി സ്വീകരിക്കുകയും സംരക്ഷിക്കുകയും, അത് കൈമാറുകയും ചെയ്യാനുള്ള വിശുദ്ധമായ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ഹൃദയം സാധാരണ ഹൃദയമാകാന്‍ പാടില്ല. അതുകൊണ്ടാണ് ചെറുപ്രായത്തില്‍ തന്നെ മുഹമ്മദ് നബിﷺയുടെ ഹൃദയം ശുദ്ധീകരിക്കപ്പെട്ടത്. പാപങ്ങളില്‍ നിന്നുളള ദിവ്യമായ സംരക്ഷണം ചെറുപ്പം മുതല്‍ തന്നെ അവിടുത്തെ ജീവിതത്തില്‍ പ്രകടമായിരുന്നു എന്നര്‍ത്ഥം. ഹൃദയത്തില്‍ ഒരു പൈശാചിക വിഹിതവും അവശേഷിക്കാത്ത രൂപത്തില്‍ ശുദ്ധമാക്കപ്പെട്ട ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത്. ഇത് യഥാര്‍ത്ഥത്തില്‍ പ്രവാചകത്വത്തിന്റെ ഒരു അടയാളമായിരുന്നു. മുഹമ്മദ് നബിﷺ മനുഷ്യരില്‍ ഒരാളായിരുന്നുവെങ്കിലും പ്രവാചകത്വ ദൗത്യത്തില്‍ അദ്ദേഹം വേറിട്ട ഒരു വ്യക്തിത്വം തന്നെ ആയിരുന്നു. മുഹമ്മദ് നബിﷺയെ കുറിച്ച് പരിശുദ്ധ ക്വുര്‍ആന്‍ സാക്ഷ്യപ്പെടുത്തി: “നക്ഷത്രം തന്നെയാണ് സത്യം - അതു താണുവരുമ്പോള്‍! നിങ്ങളുടെ കൂട്ടുകാരന്‍ വഴിപിഴച്ചിട്ടില്ല; അദ്ദേഹത്തിനു അബദ്ധം പിണഞ്ഞിട്ടുമില്ല. അദ്ദേഹം (സ്വന്തം) ഇച്ഛപ്രകാരം സംസാരിക്കുകയുമില്ല.
അതു, അദ്ദേഹത്തിനു നല്‍കപ്പെടുന്ന 'വഹ്‌യു' അല്ലാതെ ദിവ്യസന്ദേശമല്ലാതെ മറ്റൊന്നും അല്ല. ശക്തിമത്തായ കഴിവുകളുള്ള ഒരാള്‍ (അതായ് ജ്‍ബ്രീല്‍(അ)) അദ്ദേഹത്തെ പഠിപ്പിച്ചിരിക്കുകയാണ്.” (നജ്മ് 1-5)

പ്രവാചകന്റെ വാക്കുകള്‍ വ്യക്തിപരമായ ചിന്തകളുടെ ഫലമല്ല; അത് ആകാശത്തില്‍ നിന്നിറങ്ങിയ ദിവ്യസന്ദേശമാണ്. അതുകൊണ്ട് തന്നെയാണ് പ്രവാചകന്റെ ഹൃദയം ആദ്യം ശുദ്ധീകരിക്കപ്പെട്ടത്. അവിടുത്തെ ഹൃദയം ശുദ്ധമായതുകൊണ്ടാണ് അല്ലാഹുവില്‍ നിന്നുളള സന്ദേശം ശുദ്ധമായിതന്നെ അദ്ദേഹത്തിലേക്ക് എത്തിയത്. അവിടുത്തെ ആത്മാവ് നിര്‍മലമായതുകൊണ്ടാണ് മനുഷ്യരാശിക്ക് അദ്ദേഹത്തില്‍നിന്നുളള മാര്‍ഗ്ഗദര്‍ശനം നിര്‍മലമായി തന്നെ ലഭിച്ചത്.

ഇവിടെ ചിന്താപരമായ ഒരു ചോദ്യമുണ്ട്. മുഹമ്മദ് നബിﷺയുടെ “ഹൃദയം പിളര്‍ത്തിയ സംഭവം” വസ്തുതാപരമായി എങ്ങനെ നമ്മള്‍ മനസ്സിലാക്കാം? ഇത് ഭൗതിക ലോകനിയമങ്ങള്‍ക്ക് വിരുദ്ധമായ ഒരു കാര്യമാണോ? ഈ വിഷയം മനസ്സിലാക്കാന്‍ ആദ്യം നമുക്ക് ഒരു അടിസ്ഥാന സത്യത്തില്‍ ഉറച്ചുനില്‍ക്കാം. ഇത് ഒരു സാധാരണ മനുഷ്യന്റെ ചരിത്രത്തില്‍ നടന്ന സംഭവമല്ല. ലോകസൃഷ്ടാവായ അല്ലാഹുവിന്റെ ഒരു ഇടപെടലാണിത്. ഭൗതികനിയമങ്ങള്‍ സൃഷ്ടിച്ചത് അല്ലാഹുവാണെങ്കില്‍ ആ ഭൌതിക നിയമങ്ങളെ അതിജീവിക്കാനുള്ള അധികാരവും അല്ലാഹുവിനുണ്ട്. അതുകൊണ്ടുതന്നെ ഇത് ഭൌതിക നിയമവിരുദ്ധമല്ല; ഭൌതിക നിയമങ്ങള്‍ക്ക് അതീതമാണ് (supernatural).

രണ്ടാമതായി, ഇത് ശാസ്ത്രത്തോട് വിരുദ്ധമാണെന്ന് ഒരിക്കലും പറയാനും സാധിക്കില്ല. ഇന്നത്തെ മെഡിക്കല്‍ ശാസ്ത്രം പോലും ഹൃദയശസ്ത്രക്രിയകള്‍ നടത്തുകയും നെഞ്ച് തുറക്കുകയും ഹൃദയം പുറത്തെടുക്കുകയും പ്രത്യേക ദ്രാവകങ്ങളാല്‍ ഹൃദയത്തെ സംരക്ഷിക്കുകയും വീണ്ടും അതേ സ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യനെ സംബന്ധിച്ച് ഇത്രയൊക്കെ സാധ്യമാണെങ്കില്‍ ദിവ്യശക്തിയാല്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെ സംഭവിച്ചതിനെ അസാധ്യമാണെന്ന് പറയുന്നത് യുക്തിഭദ്രമല്ല. മനുഷ്യന്‍ ഇന്ന് ഉപകരണങ്ങള്‍ പ്രകടമാക്കുമ്പോള്‍ അല്ലാഹു തന്റെ കഴിവാണ് പ്രകടമാക്കിയിട്ടുളളത്.

മൂന്നാമതായി, “ഹൃദയം” എന്നത് ഇസ്ലാമിക ദര്‍ശനത്തില്‍ വെറും രക്തം പമ്പ് ചെയ്യുന്ന ഒരു അവയവമല്ല. മറിച്ച്, മനുഷ്യന്റെ വികാര വിചാരങ്ങളുടെ, നന്മ തിന്മകളുടെ ഒരു ആത്മീയ കേന്ദ്രമാണ്. ഇന്നത്തെ മനശ്ശാസ്ത്രവും ന്യൂറോസയന്‍സും മനുഷ്യന്റെ വ്യക്തിത്വം, വികാരം, ധാര്‍മ്മികത എന്നിവ ശരീരവുമായി ബന്ധിപ്പിച്ചാണ് പഠിക്കുന്നത്. അതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ശുദ്ധീകരണം ഒരു ആത്മീയ പരിവര്‍ത്തനത്തിന്റെ പ്രതീകമെന്ന നിലയിലും നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇത് ഒരു ദിവ്യമായ പരിവര്‍ത്തനമാണ് (metamorphic).

നാലാമതായി, ഈ ഹൃദയം പിളര്‍ത്തിയ സംഭവം, അത് ഒരാള്‍ ഒറ്റക്കു പറഞ്ഞ കഥയല്ല. നിരവധി സ്വഹാബിമാര്‍ ഉദ്ധരിച്ചതായ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച ഹദീസ് ഗ്രന്ഥങ്ങളിലും ചരിത്ര രേഖകളിലുമൊക്കെ കൃത്യമായി രേഖീകരിക്കപ്പെട്ട വസ്തുതയാണ്. അതുകൊണ്ട് തീര്‍ച്ചയായും നമുക്ക് പറയാന്‍ സാധിക്കും, ഇത് ഭൗതികലോകത്തെ നിഷേധിക്കുന്ന ഒരു കഥയല്ല; ഭൗതികലോകത്തിന് അതീതമായ ഒരു ദിവ്യ ഇടപെടല്‍ നടന്ന ഒരു ചരിത്ര വസ്തുതയാണ്.
സൂര്യന്‍ ഉദിക്കുന്നത് ഒരു പ്രകൃതിനിയമമാണെങ്കില്‍ ആ സൂര്യനെ സൃഷ്ടിച്ചവന് അതിനെ നിര്‍ത്താനും സാധിക്കും. അതുപോലെ, ഹൃദയം പ്രവര്‍ത്തിക്കുന്നത് ഒരു ജൈവനിയമമാണെങ്കില്‍ ആ ഹൃദയം സൃഷ്ടിച്ചവന്ന് അതിനെ ശുദ്ധീകരിക്കാനും സാധിക്കും. അതുകൊണ്ട് മുഹമ്മദ് നബിﷺയുടെ ഹൃദയം പിളര്‍ത്തി ശുദ്ധീകരിച്ച ചരിത്ര സംഭവം നമ്മുടെ വിശ്വാസത്തിന്റെ കാര്യമായിരിക്കുമ്പോഴും, അത് ഒരിക്കലും നമ്മുടെ ബുദ്ധിക്ക് എതിരാകുന്നില്ല. സ്രഷ്ടാവിന്റെ സര്‍വ്വാധികാരത്തെ അംഗീകരിക്കുന്ന ഒരു ബുദ്ധിക്ക് ഇതിനെ നിഷേധിക്കാന്‍ ഒരിക്കലും സാധ്യവുമല്ല. സൃഷ്ടാവിന്റെ ശക്തിയെ അംഗീകരിക്കുന്ന ബൗദ്ധികമായ വിശ്വാസമാണ് ഇത്.

മുതനവ്വിആത്ത് : മറ്റു ലേഖനങ്ങൾ